Friday, December 18, 2009

മുണ്ട് പൊക്കിയാല്‍ ഇഡലി ശരണം....

        ഉടുക്കുന്ന മുണ്ടും കഴിക്കുന്ന ഭക്ഷണവും തമ്മില്‍ എന്ത് ബന്ധം എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും...ചിന്തിച്ചു തല പുണ്ണാക്കെണ്ട..
സാധാരണ ഗതിയില്‍ ഒരു ബന്ധവും കാണാന്‍ പറ്റില്ല..പക്ഷെ അസാധാരണമായി കാര്യങ്ങള്‍ സംഭവിക്കുന്ന പോണ്ടിച്ചേരിയിലു ഇതൊരു സംഭവമായി...
കഴിഞ്ഞ മൂന്നര വര്‍ഷമായി എന്നും മുടങ്ങാതെ നടക്കുന്ന ഒരു സംഭവമുണ്ട്..രാവിലെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളെയും ക്ലൂണി സ്കൂളിലെ കുട്ടികളെയും നോക്കി നടന്നു പോകുമ്പോളും മനസ്സില്‍ കത്തിനില്‍ക്കുന്ന രണ്ടു വട്ടങ്ങളുണ്ട്...
ചേട്ടന്റെ കടയിലെ ഇഡലിയുടെയും പൂരിയുടെയും പിന്നെ വല്ലപ്പോളും ഉണ്ടാകുന്ന വടയുടെ രണ്ട് വട്ടവും....
മൂന്നു നാലു  വര്‍ഷം ആയി കാണുന്നുണ്ടെങ്കിലും ചേട്ടന്‍ എന്നല്ലാതെ കടക്കാരന്റെ പേരെന്താണെന്നു അറിയില്ല..അതു പിന്നെ ചോദിക്കാനും പോയില്ല..
പേരറിഞ്ഞിട്ടും വല്ല്യ കാര്യമില്ലെന്നറിയാം....
എന്നും രാവിലെ ഒരു അമ്മയുടെ വാല്‍സല്ല്യത്തോടെ ചേട്ടന്‍ ഞങ്ങള്‍ക്കു നല്ല ആവി പറക്കുന്ന ഇഡലിയും പൂരിയും ചായയും വിളമ്പിത്തരും..
എന്നും മുടങ്ങാതെ ചേട്ടന്‍ തരുന്ന ഭക്ഷണവും കഴിച്ചു ബസ്സിലോ ബൈക്കിലോ കയറി ഓഫീസിലേക്കു പോകും...
അങ്ങെനെയിരിക്കെ ഒരു ദിവസം ആണു  ആ സംഭവം നടക്കുന്നത്...

കൈ കഴുകി പൂരി കഴിക്കാനായി ഇരിക്കുമ്പോളാണു അടുക്കളയില്‍ ചേട്ടന്റെ കുക്കു പൂരി പരത്തുന്നതു കണ്ടത്...
ചേട്ടനേക്കാളും പ്രായം കൂടിയ വേറോരു ചേട്ടന്‍...മുണ്ടാണു ആ ചേട്ടനും ഉടുത്തിരിക്കുന്നത്...
പൂരി പരത്തുന്നതിനിടയില്‍ അയാള്‍ കൈ കൊണ്ട് തന്റെ പിന്‍ഭാഗം ഒന്നു ആഞ്ഞ് മാന്തി...
ശെരി അയാള്‍ക്കു ചൊറിഞ്ഞിട്ടാകും...അടുത്ത പൂരി പരത്തുന്നതിനു മുന്‍പെ കൈ കഴുകും എന്നു കരുതി...
പക്ഷെ എല്ലാരെയും അത്ഭുതപ്പെടുത്തി അതേ കൈ കൊണ്ട് അടുത്ത പൂരിയും പരത്താന്‍ തുടങ്ങി...
അപ്പോള്‍ തന്നെ എല്ലാവരും ഓര്‍ഡര്‍ ചെയ്ത പൂരി മാറ്റി ഇഡലിയാക്കി...
പിന്നെ കുറെ കാലത്തേക്കു എല്ലാവരും ഇഡലി മാത്രം കഴിക്കാന്‍ തുടങ്ങി...
ചേട്ടന്റെ ആ "ചൊറിയല്‍" എല്ലാവരുടെയും മനസിലുണ്ടാക്കിയ മുറിവ് ക്രമേണ ഉണങ്ങിത്തുടങ്ങി...
അതിനു ശേഷം ആ ചേട്ടന്‍ മുണ്ട് മടക്കിക്കെട്ടി ആണു പൂരി പരത്തുന്നതെങ്കില്‍ ആരും പൂരി കഴിക്കില്ല എന്ന തീരുമാനതിലെത്തി...
അങ്ങെനെ എല്ലാ ദിവസവും കഴിക്കുന്നതിന്റെ മുമ്പ് മുണ്ട് പൊങ്ങിയാണൊ താണാണൊ ഇരിക്കുന്നതെന്നു നൊക്കും....
പൊങ്ങിയാണിരിക്കുന്നതെങ്കില്‍ ഇഡലി തിന്നും....താണിരിക്കുന്നതാണെങ്കില്‍ പൂരിയും തിന്നാം...
അങ്ങെനെ ഈയിടയ്ക്ക് ചേട്ടന്‍ പാന്റ്സ് ഇട്ട ഒരു ആളെ പൂരി പരത്താനായി റിക്രൂട്ട് ചെയ്തു...

ഗുണപാഠം : പാന്റ്സ് ഇട്ട കുക്ക് ഉള്ള ഹോട്ടലില്‍ നിന്നും മാത്രം ഭക്ഷണം കഴിക്കുക.....

പെരുവെണ്ണാമൂഴി യാത്ര......

            നല്ല കപ്പ പുഴുങ്ങിയതും മീന്‍ മുളകിട്ടു വരട്ടിയതും തിന്നോണ്ടിരിക്കുമ്പോളായിരുന്നു നിജന്റെ ഫോണ്‍ വിളി വന്നതു....
ഫോണ്‍ എടുത്തപ്പോളേക്കും സാധാരണ പോലെ തെറിയില്‍ സംസാരം തുടങ്ങി...ഹലോ എന്നതിനു പകരം വേറെ ഒരു വാക്കാണു സാധാരണ ഉപയോഗിക്കാറ്..
അതെന്തെങ്കിലും ആകെട്ടെ..നേരെ വടകരയിലേക്കു ചെല്ലാന്‍ പറഞ്ഞു അവന്‍...
"വൈകുന്നേരമല്ലെ പെരുവെണ്ണാമൂഴിയില്‍ പോകുന്നെ...പിന്നെ എന്തിനാ പതിനൊന്നു മണിക്കെ പുറപ്പെടുന്നെ..."
എന്തായാലും വടകരയില്‍ വന്നു കറങ്ങാം എന്നു പറഞ്ഞു അവന്‍......
അല്ലെങ്കിലേ കാശില്ലാതെ കറങ്ങി ഇരിക്കുവാ.അപ്പൊളാ അവന്റെ ഒരു കറക്കം..ആ എന്തായാലും സാരമില്ല കൂട്ടുകാരന്‍ അല്ലെ ഒന്നൂടെ കറങ്ങാം എന്നു വെച്ചു...
താക്കോലെടുത്തു വണ്ടി സ്റ്റാര്‍ട്ടാക്കി..പതുക്കെ ഇടവഴിയിലൂടെ ഓടിക്കാന്‍ തുടങ്ങി..ഏകദേശം ഒരു അഞ്ഞൂറ് മീറ്റര്‍ ദൂരം ഇടവഴിയിലൂടെ ഓടിച്ചിട്ട് വേണം മെയിന്‍ റേഡിലെത്താന്‍...
ആ ഇടവഴി വളരെ  ഇടുങ്ങിയതും നിറയെ വളവും തിരിവും കുണ്ടും കുഴികളും നിറഞ്ഞതും ആണു...
കുഞ്ഞാമി ഉമ്മയുടെ ഗര്‍ഭിണിയായ പശുവിനു പോലും ആ വഴിയെ വരണമെങ്കില്‍ വളരെ കഷ്ടമാണു..
കുഞ്ഞാമി ഉമ്മയ്ക്ക് ഇപ്പൊളും നാലു പശുക്കളുണ്ട് ...പണ്ട് വളരെ കഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന അവര്‍ ചാണകവും പാലും വിറ്റ് കാശുകാറായി...
ആണ്‍മക്കളെ പഠിപ്പിച്ചു ഗള്‍ഫിലേക്കയച്ചു..പെണ്‍മക്കളെ നല്ല സ്ട്രീധനം കൊടുത്തു ഗള്‍ഫുകാരെക്കൊണ്ട് കെട്ടിച്ചു...
പാലും ചാണകവും പിന്നെ തെങ്ങും ചതിക്കില്ലെന്നാണെല്ലൊ ചൊല്ല്....

അങ്ങെനെ പതുക്കെ ഓടിച്ചു മെയിന്‍ റേഡിലെത്തി...പിന്നെ അവിടുന്നു 40- 45 സ്പീഡില്‍ ഓടിച്ചു വടകര എത്തി..
വണ്ടീ പുതിയ സ്റ്റാന്റിന്റെ അടുത്തുള്ള ശ്രീമണി ബാറിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തു...തെറ്റിദ്ധരിക്കല്ലേ വെള്ളമടിക്കാന്‍ പോയതല്ല..
വണ്ടി പാര്‍ക്ക് ചെയ്യാന്‍ അവിടെയെ സ്ഥലം ഉണ്ടായിരുന്നുള്ളു...
ഇറങ്ങിയപ്പോള്‍ തന്നെ നിജന്‍ അവിടെ വായും പോളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു..
പിന്നെ ഞങ്ങള്‍ രണ്ടുപേരും കുറെച്ചു ദൂരം മുന്നോട്ട് നടന്നു എടോടിയിലെത്തി  സുന്ദരിയായ ഒരു പെണ്ണു ജോലി ചെയ്യുന്ന ഇന്റെര്‍നെറ്റ് കഫെയില്‍ കയറി മെയില്‍ ചെക്കു ചെയ്യാന്‍ തുടങ്ങി...
ഒന്നുരണ്ടൂ അഡ്വര്‍ടൈസ്മെന്റ് മെയില്‍ ഒഴിച്ചാല്‍ ആരും തന്നെ മെയില്‍ അയച്ചില്ലെന്നു തന്നെ പറയാം...
പിന്നെ കാശു കൊടുത്തു ആ പെണ്ണീനെ ഒന്നുകൂടെ നോക്കി നമ്മള്‍ പുറത്തേക്കിറങ്ങി.....കാശു പോയതു മിച്ചം..

പുറത്തേക്കിറങ്ങിയപ്പോളാണു കല്ലുമ്മക്കായ അരിക്കൂട്ടിലിട്ട് മുളകിട്ട് പൊരിച്ചത് ( വടകരയിലും മാഹിയിലും സാധാരണ കാണുന്ന നല്ല ടെയ്സ്റ്റുള്ള ഒരു ഭക്ഷണം.. ) കഴിക്കാന്‍ പൂതിയായി..
അവിടെയുള്ള മിക്ക തട്ടുകടകളുടെ അടുത്തും പോയി..മിക്കവയും അടച്ചിട്ടിരുന്നു....
പിന്നെ പതുക്കെ ബസ്റ്റാന്റിന്റെ അടുത്തേക്കു നടന്നു വരുമ്പോളായിരുന്നു മിസ്റ്റര്‍ എ.കെ വന്നത്..
ജീന്‍സും ഒരു അരക്കയ്യന്‍ കുപ്പായവും ഇട്ട് അവിടെ മേലോട്ട് നോക്കി നിക്കുന്നു...മാത്രമല്ല ഷര്‍ട്ട് ഇന്‍സൈഡാക്കി നല്ല ഒരു ചെരിപ്പും ഇട്ടു വെള്ളം തൊടാതെ നടന്നു വരുന്നു...
ഭാഗ്യത്തിനു ഷൂ ഇട്ടിട്ടില്ലാരുന്നു...ഷൂ ഇട്ടിരുന്നേല്‍ അവന്റെ അവസാനം ആയിരുന്നു...
കളിയാക്കി കളിയാക്കി അവസാനം അവനെ എല്ലാരും കൂടെ ഒരു ടെക്സ്റ്റൈല്‍സിലെത്തിച്ചു..


നൂറ്റിഅമ്പത് രൂപയ്ക്ക് ഒരു ടി-ഷര്‍ട്ടു വാങ്ങിച്ചു ഉടുത്തിരുന്ന ഷര്‍ട്ട് മാറ്റി ആ ടി ഷര്‍ട്ട് ഇട്ടു പുറത്തിറങ്ങി....
പതുക്കെ വിശക്കാന്‍ തുടങ്ങിയപ്പൊള്‍ പുതിയ ബസ്റ്റാന്റിനടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ഞാനും നിജനും പൊറോട്ടയും നല്ല മീന്‍ കറിയും ഓര്‍ഡര്‍ ചെയ്തു....
എ.കെ ചോറും പൊരിച്ച മീനും ഓര്‍ഡര്‍ ചെയ്തു....
  

കാശും കൊടുത്തു പതുക്കെ പുറത്തിറങ്ങിയപ്പോള്‍ സമയം രണ്ടര മൂന്നു മണിയോടടുത്തു.....
പിന്നെ സി.കെ യും സുജിത്തും വന്നു...എല്ലാരും വണ്ടിയില്‍ കയറി പതുക്കെ പെരുവെണ്ണാമൂഴി ലക്ഷ്യമാക്കി ഓടി..
തിരുവള്ളൂരും പേരാമ്പ്രയും കഴിഞ്ഞു പന്തിരിക്കരയില്‍ എത്തി....അവിടെ വെച്ചു ചായ ആവശ്യമുള്ളോര്‍ ചായയും സിഗരറ്റ് വലിക്കുന്നോര്‍ സിഗരറ്റും കുറെച്ചു പേര്‍ ജ്യൂസും കുടിച്ചു...
അവിടെന്നു ഒരു രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്തു പെരുവെണ്ണാമൂഴി എത്തി...
അകത്തേക്കു കടക്കാനുള്ള പാസെടുത്ത ശേഷം പതിവു പരിപാടിയായ ഫോട്ടോ എടുക്കാന്‍ തുടങ്ങി...
നിജന്റെ ക്യാമറ ആയതുകൊണ്ട് അവന്‍ നന്നായിരിക്കുന്ന ഫോട്ടോ മാത്രമേ വെളിച്ചം കാണുകയുള്ളു..എന്നാലും സാരമില്ലെന്നു വെച്ചു ഫോടോ എടുക്കാന്‍ തുടങ്ങി...

                  പിന്നെ പതുക്കെ ഡാമിന്റെ മുകളിലൂടെ നടന്നു....ഒരു ഭാഗത്തു നിറയെ വെള്ളം കെട്ടി നിക്കുന്നു...മറു വശം പതഞ്ഞൊഴുകി താഴേക്കു ഒഴുകി പോകുന്ന വെള്ളവും...
പിന്നെ ഓരോ ആളുകളും ആ വെള്ളത്തെ പറ്റിയും അവിടെ ഇരുന്നും നടന്നും സല്ലപിക്കുന്ന കാമുകി കാമുകന്‍മാരെ പറ്റിയും പറയാന്‍ തുടങ്ങി...
ഈ പതയായി ഒഴുകി പോകുന്ന വെള്ളം ആണു വടകരയിലെയും കുറ്റ്യാടിയിലെയും ആളുകള്‍ ഉപയോഗിക്കുന്നെതെന്നു പറഞ്ഞു മിസ്റ്റര്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍..
പക്ഷെ സുജിത്ത് പറയുന്നെത് ഓര്‍ക്കാട്ടേരിയിലെ ആളുകള്‍ ആ വെള്ളാം ഉപയോഗിക്കാറില്ലെന്നാണു..
കാരണം എന്താണെന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞെ കറന്റ് എടുത്തു കഴിഞ്ഞ വെള്ളാം അവര്‍ ഉപയോഗിക്കാറില്ല..
കറന്റ് സത്തെടുത്ത വെള്ളം കൊണ്ടു നനച്ചാല്‍ തെങ്ങില്‍ തേങ്ങ ഉണ്ടാകില്ല പോലും...ഓര്‍ക്കാട്ടേരിക്കാരുടെ ഒരു കാര്യം....

പിന്നെ എല്ലാരും കൂടെ പതുക്കെ നടന്നു കാട്ടിനടുത്തു പോയി ഫോട്ടോ എടുക്കാന്‍ തുടങ്ങി...
അവിടെ ഓരോ കല്ലിന്റെ മുകളിലും ഇരുന്ന് സല്ലപിക്കുന്ന കാമുകി കാമുകന്മാരെ കണ്ടപ്പോള്‍ എല്ലാവരുടെയും  മനസിലിണ്ടായിരുന്ന സന്തോഷം മാറി സങ്കടമായി....
അപ്പോളാണു ഒരു കാമുകിയോടൂം കാമുകനോടും പോലീസ് എന്തൊക്കെയോ ഉപദേശിക്കുന്നെ കണ്ടത്...കുറെച്ചു നേരം അതും നോക്കി നിന്നു...പിന്നെ ഡാമിന്റെ വടക്കു ഭാഗത്തേക്കു പോയി...
അവിടെ രണ്ടു മൊയില്യാര്‍ ഇരുന്നു സിഗരറ്റ് വലിക്കുന്നെതു കണ്ടെത്.....അവരുടെ കയ്യില്‍ നിന്നും തീപ്പെട്ടി വാങ്ങി കൂടെയുള്ള സിഗരറ്റുവലിക്കാര്‍ സിഗരറ്റിനു തീ കൊടുത്ത് ആത്മാവിനു പുകയിടാന്‍ തുടങ്ങി...
എല്ലാം കഴിഞ്ഞു വടകരയിലെത്തുമ്പോളെക്കും സമയം ഏഴുമണിയായിക്കാണും.....
പിന്നെ പതുക്കെ വീട്ടിലെത്തി ചോറും തിന്നു സ്വപ്നം പോലും കാണാതെ കിടന്നുറങ്ങി......